Kerala
തൃശൂർ: ഗൃഹനാഥനെ കെട്ടിയിട്ട് 40 പവനും അരലക്ഷം രൂപയും കവർന്നതായി പരാതി. ഞായറാഴ്ച പുലർച്ചെ മൂന്നിന് ഒല്ലൂക്കര ഡോൺ ബോസ്കോ സ്കൂളിനു സമീപത്ത് താമസിക്കുന്ന സോമശേഖരന്റെ വീട്ടിലാണ് കവർച്ച നടന്നത്.
ഹിന്ദി സംസാരിക്കുന്ന മൂന്ന് പേർ വീടിന് പിന്നിലെ ഗ്രില്ല് കുത്തിത്തുറന്നാണ് അകത്ത് കയറിയത്. സംഭവദിവസം സോമശേഖരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മോഷ്ടാക്കൾ പോയതിനുശേഷം ഗൃഹനാഥൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
മണ്ണുത്തി പോലീസും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മൊബൈൽ ടവർ ലൊക്കേഷനുകൾ പരിശോധിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്.
Kerala
കൂത്താട്ടുകുളം: പെരുന്നാള്‍-ഉത്സവ സീസണ് ആഘോഷമാക്കി മോഷ്ടാക്കളും. എറണാകുളം കൂത്താട്ടുകുളത്ത് മോഷണം പതിവാകുന്നു. പെരുന്നാള്‍-ഉത്സവ സീസണ് ആരംഭിച്ചതോടെ മേഖലയില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് വീടുകളിലാണ് മോഷണം നടന്നിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയില്‍ രണ്ടു വീടുകളില്‍ കവര്‍ച്ച നടന്നു.
പൈറ്റക്കുളത്തുള്ള രണ്ടു വീടുകളിലാണ് മോഷണം നടന്നത്. നോയര്‍ക്ക് എഞ്ചിനീയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ഉടമ അരശന്‍തോപ്പില്‍ അനീഷിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടാക്കള്‍ കവര്‍ന്നു. 5000 രൂപയ്ക്കടുത്താണ് നഷ്ടമായത്. വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന തോട്ടി ഉപയോഗിച്ച് ജനാല വഴി പിന്‍വാതിലിന്റെ കുറ്റി തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.
അലമാരികളില്‍ സൂക്ഷിച്ചിരുന്ന ലേഡീസ് ബാഗുകളില്‍ നിന്നാണ് പണം നഷ്ടമായത്. അടുക്കളയില്‍ നിന്നും പഴങ്ങളും ഭക്ഷിച്ച ശേഷമാണ് മോഷ്ടാക്കള്‍ മടങ്ങിയത്. രാത്രി ഒരു മണിക്ക് ശേഷമാണ് മോഷണം നടന്നത്. പുലര്‍ച്ചെ അനീഷിന്റെ ഭാര്യ അടുക്കളയില്‍ എത്തിയപ്പോഴാണ് മോഷണ വിവരം പറഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
അയിക്കരപ്പറമ്പില്‍ പത്രോസിന്റെ വീട്ടിലും മോഷണശ്രമം നടന്നു. വാടകക്കാര്‍ക്കായി നിര്‍മിച്ച സ്റ്റെയര്‍കേസ് വഴിയാണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ പ്രവേശിച്ചത്. രണ്ടാം നിലയിലും താഴത്തെ നിലയിലും മോഷ്ടാക്കള്‍ എത്തിയെങ്കിലും ഒന്നും തന്നെ വീട്ടില്‍ നിന്നും ലഭിച്ചില്ല. വാടകക്കാര്‍ പള്ളിയില്‍ പെരുന്നാള്‍ കൂടാനായി പോയ സമയത്താണ് മോഷണം നടന്നത്.
സ്ഥലത്ത് മോഷണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാത്രി കാലങ്ങളില്‍ വീടു പൂട്ടി പുറത്തു പോകുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് പറഞ്ഞു. വീടിന് ചുറ്റും കൂടുതല്‍ വെളിച്ചം ക്രമീകരിക്കണം, കഴിയുമെങ്കില്‍ അയല്‍ക്കാരോട് പറയണം, വീട്ടില്‍ സ്വര്‍ണം ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കരുതെന്നും പോലീസ് അറിയിച്ചു.
Kerala
കൊച്ചി: യുവാക്കളെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. പാലക്കാട് വല്ലപ്പുഴ മനേക്കത്തോടി വീട്ടിൽ അനീസ് ബാബു (26), കടുങ്ങല്ലൂർ ഏലൂക്കര കാട്ടിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് റാഫി (28) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒക്ടോബർ 29ന് ഫോർട്ട് കൊച്ചി സ്വദേശികളായ യുവാക്കളെ ഇവർ ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ലിയോൺ എന്ന യുവാവ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവർ ഒട്ടേറെ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
Kerala
ഇടുക്കി: വയോധികയെ കെട്ടിയിട്ട് സ്വര്‍ണവും പണവും മോഷ്ടിച്ചെന്ന് പരാതി. ഇടുക്കി രാജകുമാരി നടുമറ്റം പാലകുന്നേല്‍ ടോമിയുടെ വീട്ടിലാണ് മോഷണം നടന്നത്.
ടോമിയുടെ മാതാവ് മറിയക്കുട്ടി ഒറ്റയ്ക്ക് വീട്ടിലുള്ളപ്പോഴാണ് സ്ത്രീയുള്‍പ്പെടുന്ന മൂന്നംഗ സംഘം മുഖം മൂടി ധരിച്ച് വീട്ടിലെത്തിയത്.
ആക്രമി സംഘം മറിയക്കുട്ടിയെ തുണി ഉപയോഗിച്ച് മേശയുടെ കാലില്‍ കെട്ടിയിട്ട ശേഷം അണിഞ്ഞിരുന്ന ഒന്നരപവന്‍ സ്വര്‍ണാഭരണങ്ങള്‍ ഊരിയെടുക്കുകയും അലമാരയിലുണ്ടായിരുന്ന 5000 രൂപ എടുക്കുകയും ചെയ്തു.
ഇതിനിടെ കെട്ടഴിച്ച് പുറത്തെത്തിയ മറിയക്കുട്ടി തൊട്ടടുത്ത പറമ്പില്‍ പണി ചെയ്യുന്നവരെ വിവരം അറിയിച്ചു. ഇവര്‍ എത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപെട്ടു.
സംഭവത്തില്‍ രാജക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിനു സമീപത്തു നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റി വട്ടിപ്പലിശക്കാരനെന്ന് സൂചന. ഇതുസംബന്ധിച്ച നിര്‍ണായക തെളിവുകൾ എസ്ഐടി സംഘത്തിന് ലഭിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി സംഘം ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി ആധാരങ്ങൾ കണ്ടെത്തി. നിരവധി പേരുടെ ഭൂമി പോറ്റി സ്വന്തം പേരിലാക്കിയതിനുള്ള തെളിവും ലഭിച്ചു.
2020നുശേഷമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ഭൂമിയുടെ ആധാരം ഈടായി വാങ്ങികൊണ്ട് വട്ടിപ്പലിശക്ക് പണം നൽകി തുടങ്ങിയത്. നിരവധി പേരുടെ ഭൂമിയാണ് ഇതിലൂടെ ഉണ്ണിക്കൃഷ്ണൻ പോറ്റി കുടുംബാംഗങ്ങളുടെയും തന്റെയും പേരിലേക്ക് മാറ്റിയത്.
ഇയാളുടെ വീട്ടിൽ അന്വേഷണ സംഘം ശനിയാഴ്ച വൈകുന്നേരം നാലിന് ആരംഭിച്ച പരിശോധന അർധരാത്രി പന്ത്രണ്ടരവരെ നീണ്ടു. പുളിമാത്ത് വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് വാര്‍ഡ് അംഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
വീട്ടിൽ നിന്ന് സ്വർണവും പണവും കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട സ്വർണമാണോയെന്ന് പരിശോധിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.